കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിച്ച് തമിഴ്നാട്. ഇതോടെ, ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ.
ഫെബ്രുവരി അഞ്ചിനും 13നുമാണ് ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ.
ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകൾ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യൻ ടീമിൽ തിരികെ എത്തി. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിൽ തിരികെ എത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.
ഇംഗ്ലണ്ട് ടീമിൽ ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ ടീമിൽ മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേൺസും ടീമിൽ തിരികെ എത്തി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്ന സാം കറൻ, ജോണി ബെയർസ്റ്റോ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. പാകിസ്താനെതിരായ പരമ്പരക്കിടെ പരുക്കേറ്റ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഒലി പോപ്പ് ഇന്ത്യക്കെതിരെയും കളിക്കില്ല. പരുക്ക് മാറുന്നതിനനുസരിച്ച് താരം ടീമിലെത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Post a Comment