പുള്ളിപുലിയില്‍ ഒതുങ്ങില്ല, സംഘത്തിന് വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധം



ഇടുക്കി മാങ്കുളത്ത് പുള്ളിപുലിയെ കൊന്ന് കറിവെച്ച കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസ്. മുള്ളന്‍പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ചതിനും കേസെടുത്തു. പ്രതികള്‍ മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. ഇവര്‍ക്ക് അന്തര്‍സംസ്ഥാന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി വനംവകുപ്പ് കോടതിയെ സമീപിക്കും.

കഴിഞ്ഞ ദിവസമായിരുന്നു പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പുലിയെ പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവെച്ച് പിടിക്കുകയായിരുന്നു. ശേഷം പുലിയുടെ തോലുരിച്ച് കറി വെക്കുകയും ചെയ്തു.

ഒന്നാം പ്രതിയായ വിനോദിന് പുറമെ മാങ്കുളം സ്വദേശികളായ ബേസില്‍, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. വിനോദിന്റെ കൃഷിയിടത്തിലാണ് കെണിവെച്ചത്. ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിയിടത്തില്‍ കെണി ഒരുക്കിയത്. വിനോദിന്റെ വീട്ടില്‍ നിന്നും പുലിത്തോലും പുലി മാംസം കൊണ്ടുള്ള കറിയും കണ്ടെടുത്തിട്ടുണ്ട്.

പത്തുകിലോയോളം ഇറച്ചിയാണ് ഇവര്‍ കറിവെച്ചത്. തോലും നഖവും പല്ലും വില്‍പ്പനയ്ക്കാനായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും പല്ലും കറിയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement