കണ്ണൂരിലെ മിന്നൽ മുരളിയെന്ന് എഴുതിയ ആൾട്ടോ കാറിലെത്തിയ സംഘം ​ഗൃഹനാഥനെ തട്ടിക്കൊണ്ടിപോയി കെട്ടിയിട്ട് മർദിച്ചു


മദ്ധ്യവയസ്‌കനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് കണ്ണൂരിലാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറയാൻ നൂറുരൂപ കീശയിൽ തിരുകി നൽകിയതിനു ശേഷമാണ് സംഘം സ്ഥലംവിട്ടതെന്ന് പരാതിക്കാരനായ ശ്രീരഞ്ജൻ പറയുന്നു. ശ്രീരഞ്ജൻ കണ്ണൂർ ചാലാട്ടെ തന്റെ വീട്ടിൽ നിൽക്കുകയായിരുന്നു. മിന്നൽ മുരളിയെന്ന് പുറകിലൊട്ടിച്ച ആൾട്ടോ കാറിലെത്തിയ മൂന്നംഗ സംഘം ശ്രീരഞ്ജനെ കാറിൽക്കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് അടിക്കുകയായിരുന്നു.

ക്രൂരമർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ താടിയെല്ല് തകർന്നു. ദേഹമാസകലം പരുക്കേറ്റ ഇയാളെ ബസ്‌ സ്റ്റാൻഡിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഇദ്ദേഹം ഫോണിൽ വിളിച്ചതോടെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീരഞ്ജന്റെ അടുത്ത ബന്ധുവായ യുവതിയുടെ ഭർത്താവ് അഴീക്കോട് ആറാം കോട്ടം നാലുമുക്ക് കക്കിരിഹൗസിൽ പി.വി രഞ്ജിത്ത് കുമാറിനെ പൊലീസ് പിടികൂടി. ആറാംകോട്ടത്തെ മരമില്ലിനു മുകളിലുള്ള മുറിയിൽ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് ചോദ്യം ചെയ്തതിന് ശ്രീരഞ്ജന് ഇയാളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. ശ്രീരഞ്ജനെ മാത്രമല്ല ഇയാളുടെ രണ്ടു പെൺമക്കളെയും അപായപ്പെടുത്തുമെന്ന് രഞ്ജിത്ത് കുമാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് ശ്രീരഞ്ജന്റെ ഭാര്യയും കണ്ണൂർ സിവിൽ സ്‌റ്റേഷനിലെ പോസ്റ്റുമാസ്റ്ററുമായ ജ്യോതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. രഞ്ജിത്ത് കുമാറിന്റെ വീട്ടിലെത്തിച്ചാണ് ഭാര്യയുടെ അമ്മാവനായ ശ്രീരഞ്ജിനെ തല്ലിച്ചതെന്നാണ് പരാതി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement