ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുവരാന്തയിൽ നിന്ന് റീത്ത് കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ കണ്ടെത്തിയത്. ഒന്ന് വീടിന്റെ വരാന്തയിലും മറ്റൊന്ന് വീടിന്റെ പുറകിലുമായാണ് കണ്ടെത്തിയത്.
റീത്ത് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള നിർദേശം ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുണ്ട്.
മൂന്നാം പ്രതിയായ സുമേഷാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സുമേഷ് ജയിലിലാണ്.
അതേസമയം ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി സ്വീകരിച്ചിരുന്നു. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

Post a Comment