ഭോപ്പാൽ: രണ്ട് ക്വാട്ടർ കുപ്പി മദ്യം കഴിച്ചിട്ടും ലഹരി ലഭിച്ചില്ലെന്നും മദ്യവില്പനശാല വഴി നൽകിയത് വ്യാജമദ്യമാണെന്നുമുള്ള പരാതിയുമായി 42-കാരൻ. വ്യാജമദ്യം നൽകിയെന്ന് കാണിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, എക്സൈസ് വകുപ്പ്, പോലീസ് എന്നിവർക്ക് ഇയാൾ പരാതി നൽകി. മദ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം.
ഉജ്ജൈനിലെ ബഹാദൂർ ഗഞ്ച് സ്വദേശിയായ ലോകേഷ് സോതിയ എന്ന 42-കാരനാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ഏപ്രിൽ 12-നാണ് നാല് ക്വാട്ടർ കുപ്പി മദ്യം പ്രദേശത്തെ മദ്യവില്പനശാലയിൽ നിന്ന് വാങ്ങിച്ചതെന്ന് ബഹാദൂർ പരാതിയിൽ പറയുന്നു. സുഹൃത്തുമായി ചേർന്ന് അതിൽ രണ്ട് കുപ്പി മദ്യം കഴിച്ചുവെന്നും എന്നാൽ ഒട്ടും ലഹരി ലഭിച്ചില്ലെന്നും ബഹാദൂർ പറഞ്ഞു. മദ്യത്തിന് പകരം കുപ്പികളിൽ വെള്ളമായിരുന്നുവെന്നും ഇയാൾ ആരോപിച്ചു.
" ഭക്ഷണത്തിലും ഭക്ഷ്യഎണ്ണയിലും മായം കലർത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മദ്യത്തിലും അത് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ് 20 വർഷമായി മദ്യപിക്കുന്ന ആളാണ്. മദ്യത്തിന്റെ രുചിയും ഗുണമേന്മയും തനിക്ക് കൃത്യമായി അറിയാം. പരാതിയുമായി ഞാൻ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി സൂക്ഷിച്ചിരിക്കുകയാണ്" - ലോകേഷ് പറഞ്ഞു.
പരാതിയുമായി ആദ്യം മദ്യവില്പനശാലയെയാണ് സമീപിച്ചതെന്നും ലോകേഷ് പറഞ്ഞു. എന്നാൽ പരാതി കേൾക്കാൻ തയ്യാറാകാതിരുന്ന അവർ ചെയ്യാൻ പറ്റുന്നത് ചെയ്തോളാൻ വെല്ലുവിളിച്ചു. മായം ചേർത്ത മദ്യം നൽകിയെന്ന് കാണിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കും ഉജ്ജൈൻ എക്സൈസ് കമ്മീഷണർക്കും പരാതി നൽകിയതായും ലോകേഷ് പറഞ്ഞു. ഉപഭോക്തൃഫോറത്തിൽ വഞ്ചനാകേസ് ഫയൽ ചെയ്യുമെന്ന് ലോകേഷിന്റെ അഭിഭാഷകനും പറഞ്ഞു.
എന്നാൽ, സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥനായ റാംഹാൻസ് പചോരി ഇന്ത്യാടുഡേയോട് പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment