ഇന്ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്


കോഴിക്കോട്: കേരള മനസാക്ഷിയെ പിടിച്ചുലച്ച ടിപി ചന്ദ്രശേഖരന്‍ കൊലപാതകം നടന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു. ഒരു പതിറ്റാണ്ടിനിപ്പുറവും ഒഞ്ചിയത്ത് സഖാവ് ടിപി ചന്ദ്രശേഖരന്‍റെ ഓർമകളിരമ്പുകയാണ്. 

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി ഇന്ന് പൊതുസമ്മേളനവും വളണ്ടിയർ മാർച്ചും നടക്കും. ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‍ല പങ്കെടുക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും.

 കേരള രാഷ്ട്രീയത്തെ നെടുകെ പിളർത്തിയ ഓർമകളുടെ ഇരമ്പം പത്ത് വർഷങ്ങൾക്കിപ്പുറവും വടകരയില്‍ അടങ്ങുന്നില്ല. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടും ജന്മനാടായ ഒ‍ഞ്ചിയവും കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന്‍റെ സ്മരണയില്‍ വീണ്ടും ചുവക്കുകയാണ്. ടിപി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന രമയുടെ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചനയുടെ മാസ്റ്റർ ബ്രെയിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെകെ രമ പറഞ്ഞു. വടകരയില്‍ ഇടതുമുന്നണിയെ തോല്‍പിച്ച് കെകെ രമ എംഎല്‍എയായതിന് ശേഷമുള്ള ആദ്യ രക്തസാക്ഷി ദിനത്തില്‍ കൊവിഡ് കാരണം കാര്യമായ ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ വിപുലമായ ചടങ്ങുകളാണ് ആർഎംപിഐ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ഓർക്കാട്ടേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയാകും. 


Post a Comment

Previous Post Next Post

Join Whatsapp

Advertisement