ഇരിട്ടി: ഇരിട്ടി ടൗണിൽ നിർത്തിയിട്ട ഇരുചക്രവാഹനവുമായി കടന്ന 15 കാരനായ പേരാമ്പ്ര സ്വദേശിയെ മാനന്തവാടിയിൽ വെച്ച് ഇരിട്ടി പോലീസ് പിടികൂടി. പയഞ്ചേരി സ്വദേശി കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടിയാണ് തിങ്കളാഴ്ച രാത്രി 7.40തോടെ മോഷണം പോയത്.
ഇരിട്ടി പയഞ്ചേരി മുക്കിൽ വെൽനസ് ഹെൽത്ത് കെയറിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു സ്കൂട്ടി. വെൽനസ് ഹെൽത്ത് കെയറിൽ ജോലിചെയ്യുന്ന സഹോദരൻ റാഷിദായിരുന്നു വാഹനം കടക്കു മുന്നിൽ നിർത്തിയിട്ടത്. സ്കൂട്ടി കാണാതായതിനെത്തുടർന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ ഒരു യുവാവ് വാഹനം കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാനന്തവാടിയിൽ വച്ച് വാഹനം സഹിതം15 കാരൻ പിടിയിലാകുന്നത്. പേരാമ്പ്ര സ്വദേശിയായ 15 കാരൻ രണ്ട് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയതായിരുന്നെന്നും ഇരിട്ടിയിൽ എത്തി സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

Post a Comment