വിപിഎന്‍ ഒളിച്ചുകളി ഇനി നടക്കില്ല, സര്‍ക്കാര്‍ പിടിമുറുക്കുന്നു



രാജ്യത്തെ വിപിഎന്‍ (virtual private network) സേവന ദാതാക്കളോട് ഉപഭോക്താളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന CERT-in (Indian Computer Emergency Response Team) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കുറഞ്ഞത് 5 വര്‍ഷത്തേക്കാണ് സേവന ദാതാക്കള്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കേണ്ടത്.

എന്തൊക്കെ വിവരങ്ങള്‍ ശേഖരിക്കണം

ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യണം
ഐപി അഡ്രസുകള്‍, എന്തിനാണ് വിപിഎന്‍ ഉപയോഗിക്കുന്നത്, ചെലവിടുന്ന സമയം തുടങ്ങിയവ
സൈബര്‍ ഇടത്തിലെ നിയമ ലംഘനങ്ങള്‍ തടയല്‍, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് ഇന്റര്‍നെറ്റിലെ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി. ഏപ്രില്‍ 28ന് പുറത്തിറങ്ങിയ നിര്‍ദ്ദേശം അനുസരിച്ച് ഡാറ്റ ശേഖരണം ആരംഭിക്കാന്‍ സേവന ദാതാക്കള്‍ക്ക് 60 ദിവസം വരെ സമയം ലഭിക്കും.

എന്താണ് വിപിഎന്‍.?

ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ സഹായിക്കുകയാണ് വിപിഎന്‍ ചെയ്യുന്നത്. സാധാരണ രീതിയില്‍ ഐപി അഡ്രസ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളെ കണ്ടെത്താം. ഇവിടെ വിപിഎന്‍ ചെയ്യുന്നത് ഈ ഐപി അഡ്രസിനെ മറയ്ക്കുകയാണ്. പകരം പ്രത്യേകം കോണ്‍ഫിഗര്‍ ചെയ്ത റിമോട്ട് സെര്‍വറിലൂടെ നെറ്റ്‌വര്‍ക്കിനെ റീഡയറക്ട് ചെയ്യും. നിരോധിച്ച വെബ്‌സൈറ്റുകളില്‍ കയറാന്‍ ഉള്‍പ്പടെ വിപിഎന്‍ ഉപയോഗിക്കാം. വിപിഎന്‍ ഉപയോഗിക്കുന്ന ആളുടെ രാജ്യമോ ഇന്റര്‍നെറ്റ് ഹിസ്റ്ററിയോ കണ്ടെത്താന്‍ സാധിക്കില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement