ആറളം ഫാമിൽ കാട്ടാന ജനവാസമുള്ള രണ്ട് കുടിലുകളും കൃഷിയും നശിപ്പിച്ചു



ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾ രണ്ട് കുടിലുകൾ തകർക്കുകയും വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തു. തകർന്ന കുടിലുകളിൽ കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഫാം പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലെ സുമി, കുമാരൻ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആനകൾ തകർത്തത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജനവാസ മേഖലയിൽ ആനയുണ്ടെന്ന് അറിഞ്ഞെത്തിയ വനപാലക സംഘം ആന നിലയുറപ്പിച്ച സ്ഥലം മനസ്സിലാക്കാതെ മെയിൻ റോഡിൽ നിന്നും പടക്കം കത്തിച്ച് എറിഞ്ഞു. പടക്കം പൊട്ടിയ പാടെ വീട്ടു പറമ്പിൽ ഉണ്ടായിരുന്ന ആന ഓടുന്നതിനിടയിലാണ് കുമാരൻ്റെയും സുമിയുടെയും കുടിലിൻ്റെ ഒരു ഭാഗം ഭാഗികമായി തകർത്തത്. സംഭവ സമയത്ത് സുമിയുടെ കുടിലിൽ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ കുമാരൻ്റെ വീട്ടിലും താമസക്കാർ ഉണ്ടായിരുന്നു. ഇരുവരും താമസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാഞ്ഞതിനാൽ കുടുംബങ്ങൾ പത്ത് വർഷത്തിലധികമായി കുടിലിലാണ് താമസിക്കുന്നത്.
പ്രദേശത്തെ ദാമു, കുഞ്ഞിരാമൻ, കുമാരൻ എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, കമുങ്ങ് ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും രാത്രിയായാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement