ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ബ്ലോക്ക് 13 ലെ കരിക്കൻ മുക്കിലെ താമസക്കാരനായ കരിക്കന്റെയും, നങ്ങയുടെയും വീട്ടുമുറ്റത്തെ തെങ്ങും വാഴകളുമാണ് കാട്ടാന നശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പ്രധാന റോഡിനോട് ചേർന്ന വീടിന്റെ മുറ്റത്തെത്തിയ ആന ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സന്ധ്യയാവുന്നതോടെ പുറത്തിറങ്ങാൻ കഴയാത്ത അവസ്ഥയിലാണ് പുനരധിവാസ മേഖലയിലെ ജനങ്ങൾ.
കഴിഞ്ഞ ദിവസം സോളാർ വേലികൾ തകർത്ത് കാർഷിക ഫാമിലെ കോക്കനട്ട് നഴ്‌സറിയിലടക്കം ഇറങ്ങിയ കാട്ടാനകൾ വിൽപ്പനക്കായി തയ്യാറാക്കിയ തെങ്ങിൻ തൈകൾ അടക്കം നശിപ്പിച്ചിരുന്നു. ഫാമിലെ കൃഷിയിടത്തിൽ നിന്നും ആനകളെ തുരത്തിയാലും അവ പുനരധിവാസ മേഖലയിലെ കാടുപിടിച്ച പ്രദേശങ്ങളിൽ തമ്പടിക്കുകയും രാത്രി കാലങ്ങളിൽ മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി നാശം വരുത്തുകയുമാണ്. എന്നാൽ ഇതിനു പരിഹാരമെന്നോളം വനാതിർത്തിയോട് ചേർന്ന് നിർമ്മിക്കുന്ന ആന മതിലിന്റെ നിർമ്മാണം എവിടെയുമെത്താതെ നീണ്ടു പോവുകയാണ്. കാട്ടാന അക്രമത്തിൽ പതിനാലോളം ജീവനുകൾ നഷ്ടപ്പെട്ട ഫാമിൽ കുറച്ചു മാസങ്ങളായി മരണമൊന്നും ഉണ്ടായിട്ടില്ല എന്ന് ആശ്വസിക്കുമ്പോഴും അത് ഏതു നിമിഷവും സംഭവിക്കാം എന്ന ഭീതിതമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മൂന്നു മാസം മുൻപ് ഫാമിലെ കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ വൈഷ്ണവിന്റെ സ്ഥിതി ആരുടെയും കരളലിയിപ്പിക്കുന്നതാണ്. നെട്ടെല്ലിന് സാരമായി പരിക്കേറ്റ വൈഷ്ണവ് ചലനശക്തി നഷ്ടപ്പെട്ട നിലയിൽ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്

Post a Comment