കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി (ജിജിസി) എന്ന പേരില്‍ സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി വരുന്നു. സ്വര്‍ണത്തിന്റെ ശുദ്ധീകരണം മുതല്‍ വിപണനം വരെയുള്ള മുഴുവന്‍ വിപണിശൃംഖലയെയും ഏകീകരിക്കുന്ന സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയാകുമിത്. 3.5 ലക്ഷം കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ സ്വര്‍ണവ്യാപാരമേഖലയില്‍ വലിയ തോതിൽ നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കിൻഫ്രയുമായി ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവ് പങ്കെടുത്തു. കിന്‍ഫ്ര ചെയര്‍മാന്‍ സന്തോഷ് കോശി തോമസും ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എംഡി എസ് തരുജും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ് എന്നിവരും പങ്കെടുത്തു.
മൂന്നു വര്‍ഷത്തിനുള്ളില്‍ നേരിട്ട് ഒരു ലക്ഷം തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിന്റെ ശുദ്ധീകരണം, വോള്‍ട്ടിങ് ആൻഡ് ലോജിസ്റ്റിക്സ്, വ്യാപാര- നിര്‍മാണമേഖല,
ഡിജിറ്റല്‍ ഗോള്‍ഡ് ആൻഡ് ബ്ലോക്ക് ചെയിന്‍ ട്രേസബിലിറ്റി, പരിശീലനത്തിനും
വൈദഗ്ധ്യത്തിനുമായുള്ള ഗോള്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

Post a Comment