തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കുന്നത് സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു. ജീവനക്കാർക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നൽകുന്നതാണ് പുതിയ പരിഷ്കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ, പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. പ്രവൃത്തിദിനം കുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ചയാണ് വെള്ളിയാഴ്ച്ച നടന്നത്.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറിച്ച് ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.
മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചർച്ച. ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സർവിസ് സംഘടനകളുടെ എതിർപ്പുണ്ടായത്. ഇതിൽനിന്ന് വ്യത്യസ്തമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശിപാർശ.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യത്തിൽ ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്ന് ഇത്തരം ആലോചനകളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏഴ് മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും.
പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി പ്രവൃത്തി സമയം ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കി മാറ്റേണ്ടിവരും. സംസ്ഥാനത്തെ സ്കൂൾ സമയമടക്കം നിരവധി ഘടകങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം.
സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നീ കാര്യങ്ങൾ ലാഭിക്കാമെന്നതാണ് സർക്കാറിന് മുന്നിലുള്ളത്. അതേസമയം ശമ്പളപരിഷ്കരണ കമീഷൻ, ക്ഷാമബത്ത വിഷയങ്ങളിലെ അസ്വസ്ഥകൾ മറികടക്കാനുള്ള പൊടിക്കൈ ആണോ പുതിയ ചർച്ചകളെന്ന സംശയവും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നുണ്ട്.

Post a Comment