നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.
പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
അതേസമയം, മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാർത്താസമ്മേളനത്തിനുശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലുമാണ് റാലികൾ ഉദ്ഘാടനം ചെയ്യുക. ജില്ലയിൽ യുഡിഎഫും, എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി കൂടുതൽ പ്രതികരണങ്ങൾ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്.
രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തുന്നുണ്ട്. അവസാന ലാപ്പിലും ഡീൽ ഡീൽ വീവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്.

Post a Comment