മുംബൈ: റൺമലകൾ പിറന്ന ആവേശകരമായ ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
ഒരു ഘട്ടത്തിൽ 7.3 ഓവറിൽ 4ന് 95 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 22-കാരനായ ജേക്കബ് ബെത്തൽ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ് മുംബൈ കണ്ടത്. 48 പന്തിൽ നിന്ന് 7 സിക്‌സും 8 ഫോറുമടക്കം 105 റൺസെടുത്ത ബെത്തൽ അവസാന ഓവറിലാണ് പുറത്തായത്. 20 പന്തിൽ 35 റൺസെടുത്ത വിൽ ജാക്ക്‌സ് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് തോന്നിച്ചെങ്കിലും ജസ്പ്രീത് ബുംറ എറിഞ്ഞ അവസാനത്തെ രണ്ട് ഓവറുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിൻബലത്തിലാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തത്. 42 പന്തുകൾ നേരിട്ട സഞ്ജു 7 സിക്‌സും 8 ഫോറുമടക്കം 89 റൺസെടുത്തു. 25 പന്തിൽ 43 റൺസെടുത്ത ശിവം ദുബെയും, 18 പന്തിൽ 39 റൺസെടുത്ത ഇഷാൻ കിഷനും മികച്ച സംഭാവനകൾ നൽകി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (12 പന്തിൽ 27), തിലക് വർമയും (7 പന്തിൽ 21) ആഞ്ഞടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 250 കടന്നത്.

Post a Comment