കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 2 കോടി 65 ലക്ഷം രൂപ കാൽടെക്സ് ജംഗ്ഷനിൽ വച്ച് പോലീസ് പിടികൂടി.
തലശ്ശേരി എഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പെരിങ്ങത്തൂർ സ്വദേശി അജ്മൽ കെ. (25), തലശ്ശേരി സ്വദേശി സബിത്ത് ഒ.പി. (30) എന്നിവർ സഞ്ചരിച്ച കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. 200, 500 രൂപ നോട്ടുകളുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന 2 കോടി 65 ലക്ഷം രൂപയ്ക്ക് മതിയായ രേഖകളുണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണം, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, തലശ്ശേരി എഎസ്പി നന്ദഗോപൻ എം. ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥ് എസ്.ബി യുടെ നേതൃത്വത്തിൽ, എസ്ഐമാരായ അനീഷ് എ, രാജേഷ് ഒ, എസ്.സി.പി.ഒ സംഗീത്, സി.പി.ഒമാരായ സന്ദീജ്, ജിഷ്ണു, വിനീത്, സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ശ്രീജേഷ് കുമാർ, എസ്.സി.പി.ഒമാരായ മിഥുൻ, മഹേഷ്, സി.പി.ഒമാരായ ഹിരൺ, രതീഷൻ, ശ്രീലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment