സുരക്ഷ മുൻനിർത്തി ഇരിട്ടി ഫയർഫോഴ്സും സിവിൽ ഡിഫെൻസും സംയുക്തമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു



ഇരിട്ടി മേഖലയിലെ ജലാശയങ്ങളിൽ പുഴ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഇരിട്ടി ഫയർഫോഴ്സും സിവിൽ ഡിഫെൻസും സംയുക്തമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി ഇക്കോ പാർക്കിൽ ആദ്യ ബോർഡ് സ്ഥാപിച്ചുകൊണ്ട് കണ്ണൂർ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ നിർവ്വഹിച്ചു. ഇരിട്ടി സ്റ്റേഷൻ ഓഫീസർ ടി.ഒ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ ബി ഉന്മേഷ് സ്വാഗതം പറഞ്ഞു . മുൻപ് അപകടങ്ങൾ നടന്ന സ്ഥലങ്ങൾ, ഒഴുക്ക് കൂടുതലുള്ള കയങ്ങൾ, മറ്റ് അപകടസാധ്യതാ മേഖലകൾ എന്നിവ തിരിച്ചറിഞ്ഞാണ് സന്ദർശകർക്ക് ജാഗ്രത നിർദ്ദേശം നൽകുന്ന ബോർഡുകൾ സ്ഥാപിക്കുന്നത്.

ഇരിട്ടി നഗരസഭയെ കൂടാതെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, പായം, ആറളം, അയ്യങ്കുന്ന്, മുഴക്കുന്ന് പഞ്ചായത്തുകളിലെ പുഴയോരങ്ങളിലും കേരള-കർണ്ണാടക അതിർത്തി മേഖലയായ കൂട്ടുപുഴയിലും പദ്ധതിയുടെ ഭാഗമായി ബോർഡുകൾ ഉയരും. ചടങ്ങിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ നൗഷാദ്, വാർഡ് മെമ്പർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.പരിപാടിക്ക് നേതൃത്വം വഹിച്ചവരെ ചടങ്ങിൽ ആദരിച്ചു.ഡോളമി മുണ്ടാനൂർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി. തുടർച്ചയായി ഉണ്ടാകുന്ന പുഴ അപകടങ്ങളിൽ വിലപ്പെട്ട ജീവനുകൾ പൊലിയുന്നത് തടയാനും വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കൃത്യമായ സുരക്ഷാ അവബോധം നൽകാനുമാണ് ഫയർഫോഴ്സ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement