സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 കുറഞ്ഞ് 13,350 രൂപയിലും പവന് 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലുമാണ് വ്യാപാരം. രണ്ടു ദിവസത്തിനിടെ പവന് 5520 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച രണ്ടു തവണയായി 3960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ വിലയിലുണ്ടായത്. ഈ ട്രെന്‍റ് തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വർവില ലക്ഷത്തിന് താഴെയെത്തും. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന്‍റെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ സംഘർഷം ഉടലെടുത്തതോടെയാണ് സ്വർണവിലയിൽ തകർച്ച നേരിടാൻ തുടങ്ങിയത്. ക്രൂഡ് ഓയിൽ വില കുതിക്കുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തതോടെ സ്വർണ വില താഴേക്ക് വീണു.
സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് രണ്ടു ദിവസങ്ങളിലായി ഉണ്ടായത്. രാജ്യാന്തര വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി ഇടിഞ്ഞ സ്വർണ വില 12 ദിവസത്തിന് ശേഷം കഴിഞ്ഞദിവസം വർധിച്ചിരുന്നു. ഗ്രാമിന് 135 രൂപ കൂടി 14,040 രൂപയും പവന് 1,080 രൂപ കൂടി 1,12,320 രൂപയുമായിരുന്നു വില. എന്നാൽ, പശ്ചിമേഷ്യ വീണ്ടു കലുഷിതമായതോടെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. യു.എസ്, ഇസ്രായേൽ-ഇറാൻ അടക്കമുള്ള അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വർണവിലയിൽ ഇടിവുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
രാജ്യാന്തര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെടുകയും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡുകൾ ഉയരുകയോ ചെയ്തതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽനിന്ന് പണം പിൻവലിച്ച് ഡോളറിലേക്ക് മാറ്റുകയാണ്. ഇത് സ്വർണവില കുറയാൻ കാരണമാകുന്നു.

Post a Comment