ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ



തിരുവനനന്തപുരം:-  ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ എം.പി, കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. രാവിലെ 10ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ശ്രീനാരായണഗുരു വിശ്വസംസ്‌കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദയും പ്രഭാഷണം നടത്തും.

ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ 9.30ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, അടൂര്‍ പ്രകാശ് എം.പി, വി.ജോയ് എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11.30ന് ശ്രീനാരായണധര്‍മ്മ ചര്‍ച്ചാസമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അംബികാനന്ദ, ബി.ബി.ഗോപകുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.വൈകിട്ട് 5ന് പുറപ്പെടുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകള്‍, ഗുരുദേവ വിഗ്രഹം വഹിക്കുന്ന കമനീയമായ രഥം, ശിങ്കാരിമേളം, കലാരൂപങ്ങള്‍, ഗുരുദേവദര്‍ശനത്തെ ആസ്പദമാക്കിയുള്ള പ്ലോട്ടുകള്‍ തുടങ്ങിയവ അണിനിരക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement