ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറുക. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി.
ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്. കർണാടക ഓപ്പണർ ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചില്ല എന്നത് അത്ഭുതമായി. ശ്രീലങ്കൻ നിരയിൽ പ്രവീൺ ജയവിക്ക്‌രാമ, അകില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ടീമിലെത്തി.
രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.
إرسال تعليق