ഗുജറാത്തില്‍ കോവിഡിന്‍റെ കാപ്പ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഞ്ചുപേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലും ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്.
ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ് ബാധിതരായവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് അഞ്ചുപേരില്‍ വൈറസ് ബാധ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
*എന്താണ് കാപ്പ വകഭേദം*
ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡ് വകഭേദമാണ് ബി.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ. രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയ ഈ വകഭേദത്തിലുള്ള ഇ484ക്യൂ മ്യൂട്ടേഷന്‍, ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും പടര്‍ന്ന് പിടിക്കുന്ന ഇ484കെ മ്യൂട്ടേഷനുമായി സാമ്യമുള്ളതാണ്.
ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയിൽ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമാണ്. കാപ്പ വകഭേദം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് ഐ.സി.എം.ആർ നേരത്തെ വ്യക്തമാക്കിയിരുന്നു.

إرسال تعليق