വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനം നാളെ മുതൽ ആരംഭിക്കും. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിനു ശേഷം രോഹിത് ശർമ്മ ക്യാപ്റ്റനാവുന്ന ആദ്യ പരമ്പരയാണിത്. രോഹിതിനു കീഴിൽ കോലി കളിക്കുന്നതും ഇത് ആദ്യമാണ്. ക്യാമ്പിലെ കൊവിഡ് ബാധയ്ക്കിടയിലും മികച്ച രീതിയിൽ പരമ്പര ആരംഭിക്കാനാവും ഇന്ത്യ ഇറങ്ങുക. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകപ്പുകളിലേക്കുള്ള ടീം രൂപപ്പെടുത്തുക എന്നതാണ് രോഹിതിൻ്റെ പ്രഥമ ചുമതല.
ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. ലോകേഷ് രാഹുൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാൽ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പകരം എത്തിയ മായങ്ക് അഗർവാൾ ഇനിയും ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇഷാൻ കിഷൻ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യും. ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ദീപക് ഹൂഡ അരങ്ങേറിയേക്കും. കുൽദീപ് യാദവ്-യുസ്‌വേന്ദ്ര ചഹാൽ സഖ്യത്തെ പരീക്ഷിക്കുമെന്ന് രോഹിത് പറഞ്ഞതിനാൽ ഇരുവരും കളിക്കാനിടയുണ്ട്. ഒരാൾ മാറിനിന്നാൽ വാഷിംഗ്ടൺ സുന്ദറിന് ഇടം ലഭിക്കും. ശർദ്ദുൽ താക്കൂർ, ദീപക് ചഹാർ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. സിറാജോ പ്രസിദ്ധ് കൃഷ്ണയോ ആവും മൂന്നാം പേസർ. അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവിനും ഇടം ലഭിക്കും.
ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് എന്നിവരാവും വിൻഡീസ് ഓപ്പണർമാർ ഡാരൻ ബ്രാവോ, ഷമാർ ബ്രൂക്സ്, നിക്കോളാസ് പൂരാൻ എന്നിവർ മധ്യനിരയിൽ കളിക്കും. കെമാർ റോച്ച്, അൽസാരി ജോസഫ് എന്നിവർ പേസർമാരും അകീൽ ഹുസൈൻ, ഹെയ്ഡൻ വാൽഷ് എന്നിവർ സ്പിന്നർമാരും ആവും.

Post a Comment