തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് 14 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ പി-ഹണ്ടി'ലാണ് ഐ.ടി. വിദഗ്ധർ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിലായി ആകെ 39 കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻഡ്രൈവുകൾ എന്നിവയടക്കം 267 ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രതികൾ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിൽ മിക്കതും പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു. പിടിയിലായവരിൽ ചിലർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈനിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കേരള പോലീസ് 'ഓപ്പറേഷൻ പി-ഹണ്ട്' എന്ന പേരിൽ പരിശോധനകൾ നടത്തുന്നത്. 2017 മുതൽ ഇതുവരെ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി 300-ഓളം പേരെ അറസ്റ്റ് ചെയ്തു. ആകെ 1296 കേസുകളും രജിസ്റ്റർ ചെയ്തു. അതേസമയം, റെയ്ഡിൽ പിടിയിലാവർ വീണ്ടും സമാനകുറ്റകൃത്യത്തിൽ ഏർപ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരിൽ പലരും മാനസികവൈകല്യമുള്ളവരാണെന്നാണ് കണ്ടെത്തൽ. ഇവർക്ക് ചികിത്സ നൽകേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.

Post a Comment