കൊല്ലം: തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജോസഫൈൻ, മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. നിസ എന്നിവർക്കെതിരേയാണ് നടപടി. ബാലാവകാശ കമ്മിഷൻ നോട്ടീസ് നൽകിയതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ഇരുവരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് വ്യക്തമായതായി ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി ഉത്തരവിൽ വ്യക്തമാക്കി. ഇരുവരിൽനിന്ന് തുല്യമായി തുകയീടാക്കി ഹർജിക്കാരനായ കുട്ടിയുടെ അച്ഛൻ പരാതിക്കാരനായ കണ്ണനല്ലൂർ മുഖത്തല കിഴവൂർ സ്വദേശി പി.ഷഫീഖിന് കൈമാറാൻ ഡി.എം.ഒ.യ്ക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രിയിൽ കുട്ടികളുടെ ചികിത്സയിൽ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ബാലാവകാശനിയമങ്ങളെക്കുറിച്ച് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ബോധവത്കരണം നൽകാനും ഉത്തരവിൽ നിർദേശിച്ചു.
കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തത്. തുടർന്ന് രണ്ടാഴ്ചയോളം കുട്ടി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു.

إرسال تعليق