ജോലിക്കിടിയിൽ മദ്യപിക്കുന്നത് പലപ്പോഴും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രത്യേകിച്ച് നിരവധി പേർ ആശ്രയിക്കുന്ന ഒരു പൊതു സംവിധാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ. പറഞ്ഞു വരുന്നത്, ട്രെയിൻ പാതി വഴിയിൽ നിർത്തി മദ്യപിക്കാൻ ഇറങ്ങിപ്പോയ ലോക്കോ പൈലറ്റിനെ കുറിച്ചാണ്.
ബിഹാറിലെ സമസ്തിപൂർ റെയിൽവേ ഡിവിഷനിൽ പെടുന്ന ഹസൻപൂർ സറ്റേഷനിലാണ് സംഭവം. പാസഞ്ചർ ട്രെയിനിന്റെ അസിസ്റ്റന്റ് ഡ്രൈവറാണ് ട്രെയിൻ നിർത്തി മദ്യപിക്കാൻ പോയത്.
സമസ്തിപൂരിൽ നിന്നും സഹർസയിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിൻ. ഹസൻപൂർ സ്റ്റേഷനിൽ രാജഥാനി എക്സ്പ്രസിന് മറികടക്കാനായി ട്രെയിൻ അൽപ നേരം നിർത്തിയിട്ടിരുന്നു. ഈ സമയത്താണ് എന്നാൽ അൽപം മദ്യപിച്ചേക്കാമെന്ന് കരുതി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോകുന്നത്. രാജഥാനി എക്സ്പ്രസ് കടന്നു പോയിട്ടും സിഗ്നൽ ലഭിച്ചിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് എഞ്ചിനിൽ ലോക്കോ പൈലറ്റ് ഇല്ലെന്ന് മനസ്സിലായത്.
സിഗ്നൽ നൽകിയിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ കാര്യം അന്വേഷിച്ചെത്തി. ഈ സമയം ട്രെയിൻ എടുക്കാത്തതിനെ തുടർന്ന് യാത്രക്കാരും അസ്വസ്ഥരായിരുന്നു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരൺവീർ യാദവാണ് ഇത്രയും പേരെ കാത്തു നിർത്തി ഒന്ന് 'മിനുങ്ങാൻ' പോയത്.
ലോക്കോപൈലറ്റിനെ എഞ്ചിനിൽ കാണാത്തതിനെ തുടർന്ന് അന്വേഷിക്കാൻ റെയിൽവേ പൊലീസുമെത്തി. തുടർന്നാണ് മദ്യപിച്ച് അബോധാവസ്ഥയിൽ കരൺവീർ യാദവിനെ കണ്ടെത്തുന്നത്. റെയിൽവേ സ്റ്റേഷന് അടുത്തുള്ള മാർക്കറ്റിൽ നിന്നാണ് നേരെ നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഇയാളെ കണ്ടെത്തുന്നത്. ഇയാളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ സഹർസയിലെ അസിസ്റ്റന്റ് ലോക്കോപൈലറ്റിന് സ്റ്റേഷൻ മാസ്റ്റർ മെമോ നൽകി. സംഭവത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

إرسال تعليق