ഇരിട്ടി : രണ്ടു ദിവസമായി മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പഴശി പദ്ധതിയിലുണ്ടായ ജല വർദ്ധന കണക്കിലെടുത്ത് പദ്ധതിയുടെ നാല് ഷട്ടറുകൾ തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടു. 26.52 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ബുധനാഴ്ചയോടെ 26. 50 മീറ്റർ വരെ ജലവിതാനം ഉയർന്നിരുന്നു. ഇതാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ അധികൃതരെ പ്രേരിപ്പിച്ചത്.
പദ്ധതിയുടെ 16 ഷട്ടറുകളിൽ രണ്ടെണ്ണമാണ് ആദ്യം തുറന്നത്. ഷട്ടർ രണ്ടും 5 സെന്റീമീറ്റർ വീതം ഉയർത്തി 3 മണിക്കൂർ കഴിഞ്ഞിട്ടും ജലവിതാനത്തിൽ മാറ്റമില്ലാഞ്ഞതിനെത്തുടർന്ന് ഉച്ചക്ക് 1 മണിയോടെ രണ്ട് ഷട്ടറുകൾ കൂടി 5 സെന്റീമീറ്റർ വിധം ഉയർത്തി ജലമൊഴുക്കിവിട്ടു. മഴകാരണം ജലാശയത്തിലേക്ക് നീരൊഴുക്ക് വർദ്ധിച്ച നിലയിലായതിനാൽ നാലു ഷട്ടറുകൾ ഉയർത്തിയിട്ടും ജലവിതാനത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല.
അറ്റകുറ്റ പണികളുടെ അഭാവവും അധികൃതരുടെ ജാഗ്രതക്കുറവും മൂലം 2013 ലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ പഴശ്ശിയുടെ ഷട്ടറുകൾ തുറക്കാൻ കഴിയാഞ്ഞത് മൂലം കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു. അന്ന് ഇരിട്ടി പട്ടണമടക്കം വെള്ളത്തിൽ മുങ്ങി. ഇതിനെത്തുടർന്നാണ് 7 കോടി രൂപ മുടക്കി പഴശ്ശിയുടെ ഷട്ടറുകൾ മുഴുവൻ പുതുക്കി നിർമ്മിച്ചത്. ഈ പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ അധികൃതർ ജാഗ്രവത്തായി പ്രവർത്തിക്കുന്നത്. മുൻപ് ജനുവരി കഴിയുമ്പോൾ തന്നെ ജലവിതാനം തീരെ താഴുന്ന അവസ്ഥയിലായിരുന്നു പഴശ്ശി. വർഷങ്ങൾക്ക് ശേഷമാണ് മെയ് മാസത്തിലും കടുത്ത വേനലിലും പഴശ്ശി ജലസമൃദ്ധമായി നിൽക്കുന്നത്. പദ്ധതിയുടെ ഷട്ടർ മെയ് ആദ്യവാരം തന്നെ തുറക്കുന്നതും വർഷങ്ങൾക്ക് ശേഷമാണ്. കഴിഞ്ഞ വർഷം ന്യുനമർദ്ദം കാരണം ചുഴലിക്കാറ്റും മഴയും ഉണ്ടാകുമെന്ന കലാവസ്ഥമുന്നറിയിപ്പിനെ തുടർന്ന് പദ്ധതിയുടെ ഷട്ടർ മുൻകരുതൽ എന്ന നിലയിൽ മെയ് 15ന് തുറന്നിരുന്നു. എന്നാൽ മഴ ലഭിക്കാഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടർ ഉടൻ തന്നെ അടയ്ക്കുകയും ചെയ്തു.

إرسال تعليق