വിവാഹ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഭാൻ ഗ്രാമത്തിൽ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40), ഭാര്യ ഭഗീരഥി ദേവി(36), മക്കളായ വിജയ്(15), മഞ്ജു(12) എന്നിവരാണ് മരിച്ചത്. ഋഷികേശിൽനിന്ന് ചാമോലിയിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് 250 മീറ്റർ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
മരിച്ച പിങ്കിയുടെ വിവാഹം മെയ് 12-ാം തീയതി നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പിങ്കിയും കാറിലുണ്ടായിരുന്ന മറ്റുളളവരും.
അപകടവിവരമറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കൊക്കയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

Post a Comment