ബംഗളൂരു> സാർവദേശീയ തൊഴിലാളി ദിനത്തിൽ ബാംഗ്ലൂരിനെ ചുവപ്പണിയിച്ചു ഐടി തൊഴിലാളികളുടെ പടുകൂറ്റൻ റാലി. കർണാടകയിലെ ഐടി തൊഴിലാളികളുടെ ട്രേഡ് യൂണിയൻ സംഘടനയായ കർണാടക സ്‌റ്റേറ്റ് ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ് ദിന റാലിയിലാണ് നൂറുകണക്കിന് ഐടി തൊഴിലാളികൾ അണിനിരന്നത്.
ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാർഡുകളുമേന്തിയായിരുന്നു ഐടി തൊഴിലാളികളുടെ ആവേശകരമായ മാർച്ച്. മാർക്‌സ്, ലെനിൻ, സ്റ്റാലിൻ എന്നിവരുടെ ചിത്രം ആലേഖനം ചെയ്‌ത ചുവന്ന ടീ ഷർട്ടണിഞ്ഞും നിരവധി പേർ റാലിയിൽ പങ്കെടുത്തു. തൊഴിൽ ചൂഷണത്തിനും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരായ മുദ്രാവാക്യങ്ങളുയർത്തിയാണ് ടെക്കികൾ റാലിയിൽ പങ്കെടുത്തത്. മാന്യമായ വേതനം, എട്ടു മണിക്കൂർ തൊഴിൽ സമയം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമഭേദഗതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികൾ ഉയർത്തി.
കടുത്ത തൊഴിൽ ചൂഷണം നിലനിൽക്കുന്ന ബംഗളൂരുവിലെ ഐടി മേഖലയിൽ തൊഴിലാളി സംഘടനകളുടെ വർധിക്കുന്ന സ്വാധീനം വിളിച്ചോതുന്നതായിരുന്നു മെയ് ദിന റാലി. വിപ്രോയും, ടെക് മഹീന്ദ്രയുമാടക്കമുള്ള കോര്പറേറ്റ ഭീമന്മാരുമായുള്ള നിയമപോരാട്ടത്തിലൂടെ പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുപ്പിക്കാൻ യൂണിയന് സാധിച്ചിരുന്നു. ചരിത്രപരമായ ഈ വിജയത്തിന്റെ ആവേശം മെയ് 1ന് നടന്ന റാലിയിൽ പ്രകടമായിരുന്നു. രാവിലെ 10.30ന് ബംഗളൂരു ടൗൺ ഹാളിനു മുന്നിൽ നിന്നും ആരംഭിച്ച റാലി രണ്ടു കിലോമീറ്റർ പിന്നിട്ട് ഫ്രീഡം പാർക്കിൽ സമാപിച്ചു.

Post a Comment