കൽപറ്റ: വയനാട്ടിൽ വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യമുണ്ടായത്. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംമ്പറ്റ കാട്ടുനായ്ക കോളനിയിലെ ബിനു സോമൻ (32) ആണ് മിന്നലേറ്റ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയുണ്ടായ ശക്തമായ മഴക്കിടെയാണ് അപകടം. വീടിന് സമീപത്തെ തോട്ടിനരികിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകും വഴി വയലിൽ വെച്ചാണ് ബിനുവിന് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ, മകൾ: നിയമോൾ.
പനമരം കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയിലാണ് മരം ദേഹത്ത് വീണ് യുവാവ് മരിച്ചത്. കരിങ്കുറ്റി വാടോത്ത് രോഹിണി നിവാസ് ഹരിദാസന്റെ മകൻ വിഷ്ണു (26) ആണ് മരിച്ചത്. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. ഈ അപകടത്തിൽ അരുൺ (27) എന്നയാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പളക്കാട് മേഖലയിൽ മഴക്കും ഇടിമിന്നലിനുമൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

إرسال تعليق