നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ


നവി മുംബൈയിൽ നെരൂൾ റെയിൽവേ സ്‌റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 74കാരനായ മലയാളിയെ അറസ്റ്റ് ചെയ്തു. നെരൂളിലെ കരവേ ഗ്രാമത്തിൽ താമസിക്കുന്ന മണി തോമസ് തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൽ നൽകിയ മൊഴി. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.


നെരൂൾ റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള ചേരി പ്രദേശത്ത് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു. പ്രതി കുട്ടികളെ വടപാവ് നൽകിയാണ് പ്രലോഭിപ്പിച്ചത്, കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് പെൺകുട്ടിയുമായി പോകുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മാതാപിതാക്കൾ മടങ്ങിയെത്തി പെൺകുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് സമീപ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെയാണ് ദമ്പതികൾ പോലീസിനെ സമീപിക്കുന്നത്.


പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കരാവേ ഗ്രാമത്തിൽ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ സമാനമായ എന്തെങ്കിലും കേസുകൾ നടന്നിട്ടുണ്ടോയെന്നും മനുഷ്യ കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് നെരൂൾ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ താനാജി ഭഗത് പറഞ്ഞു.

കേരളത്തിൽ തിരുവനന്തപുരം സ്വദേശിയായ തോമസാണ് അറസ്റ്റിലായ പ്രതി. 40 വർഷം മുമ്പ് കേരളത്തിൽ നിന്ന് ജോലി തേടി മുംബൈയിലെത്തിയ പ്രതിക്ക് ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച ഇയാൾ രണ്ടാം വിവാഹത്തിൽ കുട്ടികളില്ല. രണ്ടാം ഭാര്യക്ക് വേണ്ടിയാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം കൂടുതൽ വിശകലനത്തിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement