കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം; കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു



കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം. കണ്ണൂര്‍ പയ്യാമ്പലത്തെ കോടിയേരി സ്മൃതിമണ്ഡപം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാച്ഛാദനം ചെയ്തു. കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയര്‍ന്നത്.

രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്തു.

ഇ പി. ജയരാജന്‍, പി. കെ. ശ്രീമതി, കെ.കെ.ശൈലജ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി ജയരാജന്‍ എന്നിവരും പങ്കെടുത്തു. വൈകിട്ട് തലശ്ശേരിയില്‍ വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ ബഹുജനറാലിയും വളണ്ടിയര്‍ പരേഡും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്നതാണ് ഉണ്ണി കാനായി ഒരുക്കിയ സ്തൂപം. രക്തനക്ഷത്രത്തിനും ഉയര്‍ന്നു പാറുന്ന ചെങ്കൊടിക്കും താഴെ ചിരിതൂകി നില്‍ക്കുന്ന കോടിയേരിയുടെ മുഖം.ഗ്രാനൈറ്റിലാണ് ജീവന്‍ തുടിക്കുന്ന ചിത്രം കൊത്തിയെടുത്തത്.

ഉപ്പുകാറ്റും വെയിലുമേറ്റാല്‍ നിറം മങ്ങാത്ത വിധം സെറാമിക് ടൈലുകള്‍ ചേര്‍ത്താണ് സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പി ഉണ്ണി കാനായിയും സഹായികളും ചേര്‍ന്ന് ഒരു മാസമെടുത്താണ് സ്തൂപനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement