സഹോദരന്റെ വ്യാജ വാട്ട്സ് ആപ്പ് ഉണ്ടാക്കി ഓൺലൈൻ വഴി തട്ടിയത് 14000 രൂപ. സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്തതിനെതുടർന്ന് 20767 രൂപയും നഷ്ടമായി
ജാഗ്രത പാലിക്കുക
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ദിനം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പല രീതിയിലുള്ള ഓൺ ലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.
സ്റ്റേഷനിൽ ലഭിച്ച പരാതികൾ ഇങ്ങനെയാണ്. സഹോദരന്റെ ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് പരാതിക്കാരിയുടെ കയ്യിൽ നിന്നും 14000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്തു.
സഹോദരൻ ആണെന്ന വ്യാജേന പരാതിക്കാരിയെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇത് യഥാർത്ഥമാണെന്ന് വിശ്വസിപ്പിച്ച് തുക അയച്ചു നൽകി. പിന്നീട് ആണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു.
മറ്റൊരു പരാതിയിൽ മകൻ മൊബൈലിൽ സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്ത് ഗെയിം കളിച്ചതിനെ തുടർന്ന് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 20767 രൂപ നഷ്ടമാവുകയായിരുന്നു.ഇരുപരാതികളിലും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിൽ വാട്ട്സ് ആപ്പ് വഴിയോ മറ്റ് ഓൺലൈൻ മാധ്യമങ്ങൾ വഴിയോ പണം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയാണെകിൽ ഓൺലൈൻ മാധ്യമങ്ങൾ വഴി അല്ലാതെ നേരിട്ടോ മറ്റേതെങ്കിലും രീതിയിലോ ബന്ധപ്പെട്ട് അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോവുക. അംഗീകൃതമല്ലാത്ത ഗെയിംമിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാതിരിക്കുക.
സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലിലൂടെയും (http://www.cybercrime.gov.in) 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പര്‍ മുഖേനയും പരാതികള്‍ അറിയിക്കാം.

Post a Comment