കണ്ണൂർ: കുടിവെള്ള പദ്ധതികളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും അറ്റകുറ്റപണി നടത്തുന്നതും സംബന്ധിച്ച് പൊതുമരാമത്ത്-ജലവിഭവ വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം. എം വിജിന്‍ എംഎല്‍എയാണ് ഇക്കാര്യം ഉന്നയിച്ചത്.
റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും അറ്റകുറ്റപണി അനന്തമായി നീളുന്നതും പൊതുജനങ്ങള്‍ക്ക് പ്രശ്‌നമാവുന്നതായി എം വിജിന്‍ എംഎല്‍എ പറഞ്ഞു. കല്യാശ്ശേരി മണ്ഡലത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 99 ശതമാനം പൂര്‍ത്തിയായതായും റെയില്‍വേ, നാഷണല്‍ ഹൈവേ വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ ബാക്കി ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അതാത് വിഭാഗങ്ങളില്‍ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ അറ്റകുറ്റപ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
1.85 കോടി രൂപ ചെലവില്‍ 95 ശതമാനം പ്രവൃത്തി പൂര്‍ത്തിയായ പഴയങ്ങാടി പുഴയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റിന്റെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കണമെന്നും അതുവരെയുള്ള പരിപാലനം ടൂറിസം വകുപ്പോ ഡിടിപിസിയോ ഏറ്റെടുക്കണമെന്നും എം വിജിന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കേളകം-അടക്കാത്തോട് രണ്ടു പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തി വര്‍ഷങ്ങളായി പാതിവഴിയിലാണെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നീണ്ടുപോയതാണെന്നും ഈയാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

Post a Comment