കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെയും കൊണ്ടു കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി മട്ടന്നൂർ ബേരത്തെത്തി തെളിവെടുപ്പ് നടത്തി. കണ്ണൂർ ജില്ലയിലെ വളപട്ടണം മന്നയിലും തില്ലങ്കേരി കാവുമ്പടിയിലും മട്ടന്നൂർ ബേരത്തും ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ വലിയൊരു വിഭാഗമാളുകൾ ഒളിവിൽ പോയിരിക്കുകയാണ് ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്നാണ് വിവരം ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി എൻ.ഐ.എ വലവിരിച്ചിട്ടുണ്ട്.ഇതിനിടെ എൻഐഎ കസ്റ്റഡിയിലുള്ള സവാദിന്റെ റിമാൻഡ് ഫെബ്രുവരി 16 വരെ കോടതി നീട്ടിയിട്ടുണ്ട്. സവാദിനെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നൽകും.എൻഐഎ ചോദ്യം ചെയ്യലിൽ സവാദ് തന്നെയാണ് ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. സവാദിനെ സുരക്ഷ പരിഗണിച്ച് എറണാകുളം സബ് ജയിലിൽ നിന്ന് കാക്കനാട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.എറണാകുളം സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രൊഫസർ ടി ജെ ജോസഫ് പ്രതിയെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. അതേസമയം, മജിസ്‌ട്രേറ്റ് സമർപ്പിച്ച തിരിച്ചറിയൽ പരേഡ് റിപ്പോർട്ടിന് വേണ്ടി എൻഐഎ കലൂരിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സവാദിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻ ഐ എ കസ്റ്റഡി അപേക്ഷ ഉടൻ സമർപ്പിക്കുമെന്നാണ് വിവരം മട്ടന്നൂർ ബേരയിൽ ഷാജഹാനെന്ന വ്യാജ പേരിൽ ആശാരിപ്പണിയെടുത്താണ് സവാദ് ഒളിവിൽ താമസിച്ചിരുന്നത്.

Post a Comment