സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ; സ്വർണ്ണകപ്പിന് ഇന്ന് സ്വീകരണം, മന്ത്രിമാർ പങ്കെടുക്കും



സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി നാലിന് രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം ഇത്തവണ നടക്കുന്നത് കൊല്ലം നഗരത്തിലാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ വേദികളിലെത്തും. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് ഇന്നുച്ചയ്ക്ക് ഒന്നരമണിക്ക് ജില്ലാ അതിർത്തിയിലെ കുളക്കടയിൽ വെച്ച് ഏറ്റുവാങ്ങി നഗരത്തിലെത്തിക്കും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ,
ചിഞ്ചുറാണി, കെബി ഗണേഷ്കുമാർ എന്നിവരാണ് കപ്പ് ഏറ്റുവാങ്ങുക. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലേക്ക് കപ്പ് എത്തിക്കും.

പല സ്ഥലങ്ങളിലെ സ്വീകരണം പിന്നിട്ടാണ് കപ്പ് വേദിയിൽ എത്തിക്കുക. കോഴിക്കോട്ടു നിന്ന് ഇന്നലെ രാവിലെയാണ് കപ്പിന്റെ യാത്ര തുടങ്ങിയത്. കഴിഞ്ഞദിവസം തൊടുപുഴയിൽ കപ്പിന് സ്വീകരണം നൽകി. ഇടുക്കി ജില്ലാതിർത്തിയായ മടക്കത്താനത്ത് ജില്ലാ കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ കപ്പ് ഏറ്റുവാങ്ങി. ഇന്ന് രാവിലെ 8.15ന് കപ്പ് കോട്ടയത്തെത്തി സ്വീകരണം ഏറ്റുവാങ്ങും. വൈകീട്ട് ആറരയോടെ സ്വർണക്കപ്പ് വേദിയിലെത്തും. പൊതുജനങ്ങൾക്ക് കപ്പ് കാണാനായി പ്രദർശനവുമൊരുക്കും. പിന്നീടിത് ജില്ലാ ട്രഷറിയിലേക്ക് മാറ്റും.

Post a Comment

أحدث أقدم

Join Whatsapp

Advertisement