പാനൂർ : ദർശനപുണ്യം തേടി പതിവുതെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനൻ എം.എൽ.എ ശബരി മലയിൽ എത്തി. പുത്തൂരിലെ വസതിയിൽ ഭാര്യ ഹേമജ ഉൾപ്പടെ 44 സ്വാമിമാർക്ക് കെട്ടുനിറച്ച് നൽകിയാണ് എം.എൽ.എ. ധർമശാസ്താവിനെ തൊഴാൻ ശബരിമലയിൽ എത്തിയത്. കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദർശനം തേടുന്ന മോഹനൻ ഇത് അമ്പത്തിനാലാം വർഷമാണ് മുദ്രയണിയുന്നത്. എരുമേലിയിൽ പേട്ട തുള്ളി ചൊവ്വാഴ്‌ച പുലർച്ചെ സന്നിധാനത്തെത്തി.
പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ് 45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം.എൽ.എ യാണ് കെട്ട് നിറക്ക് നേതൃത്വം നൽകിയത്. പിതാവ് അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ കാലം മുതലെ തുടങ്ങിയതായിരുന്നു ശബരിമല യാത്ര.
മന്ത്രിയായ 5 വർഷവും ഔദ്യോഗിക തിരക്കുകൾ മാറ്റി വച്ച് ശബരിമല യാത്ര നടത്തിയിരുന്നു. സുഹൃത്തുക്കളും, പാർട്ടി പ്രവർത്തകരും, അയൽവാസികളും ഉൾപെടെയുള്ളവരുമായാണ് യാത്ര.
രണ്ട് വർഷം കോവിഡിനെ തുടർന്ന് യാത്ര നടത്തിയിരുന്നില്ല. വർഷങ്ങളിൽ ഒന്നിലേറെവണയും യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ അറുപതിലേറെ തവണ ശബരീശ ദർശനം നടത്തിയതായി കെ.പി. മോഹനൻ പറഞ്ഞു.

إرسال تعليق