കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
തട്ടിപ്പ് നടത്തിയ കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.
إرسال تعليق