കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പേരാവൂർ ഡിവൈഎസ്പി കെ. വി. പ്രമോദന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നു. ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിവൈഎസ്പി കെ വി പ്രമോദൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രധാനമായും പാർക്കിംഗ് സംവിധാനം സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തത്. 2000 ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യണ്ട സൗകര്യം ദേവസ്വം ഏർപ്പെടുത്തുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടാതെ റോഡരികുകളിലെ കാടുകൾ വെട്ടിതെളിക്കാൻ അതാത് പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഉത്സവ പരിസരം പൂർണ്ണമായും യാചക നിരോധന മേഖലയാക്കുമെന്നും പോലീസിന്റെ ഇടപെടൽ കാര്യക്ഷമമായി ഉണ്ടാകണമെന്നും ദേവസ്വം നിർദ്ദേശിച്ചു. റോഡിലെ കുഴികൾ ഉത്സവത്തിന് മുമ്പ് നികത്താനും പാർക്കിംഗ് കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ഉത്സവ സമയത്ത് രാത്രി 11 മണി വരെ തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് കെഎസ്ആർടിസി സർവ്വീസ് നടത്താനും എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിച്ച് ഉത്സവം നല്ലരീതിയിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
ഉത്സവ സമയത്ത് കൊട്ടിയൂരിൽ കൂടുതൽ പോലീസ് സേനയെ വേണമെന്ന് ആവിശ്യപ്പെട്ട് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സ്‌കൂളുകൾ, പള്ളികൾ എന്നിവിടങ്ങൾ താല്കാലിക പാർക്കിംഗ് കേന്ദ്രങ്ങളായി ഉപയോഗിച്ചാൽ ഗതാഗത കുരുക്ക് ഒഴിവാക്കാനാകുമെന്നും യോഗത്തിന് ശേഷം ഡിവൈഎസ്പി കെ.വി പ്രമോദൻ പറഞ്ഞു. യോഗത്തിന് ശേഷം ദേവസ്വം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായി വിലക്ക് വാങ്ങിയ സ്ഥലം പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ. പ്രശാന്ത്, കേളകം, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, ആന്റണി സെബാസ്റ്റ്യൻ,കൊട്ടിയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, എക്‌സൈസ് ഇൻസ്‌പെക്ടടർ യശുദാസ്, കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ നാരായണൻ, മനോജ് എന്നിവരും അഗ്നിശമനസേന , റവന്യൂ, വനം, ആരോഗ്യം, കെഎസ്ആർടിസി, കെഎസ്ഇബി,മോട്ടോർ വാഹന വകുപ്പ് ഉദ്യേഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തില്ല.
Post a Comment