മത്സ്യത്തൊഴിലാളികൾ പരമ്പരാഗത ജോലി മാത്രം ചെയ്താൽ മതിയെന്നുപറഞ്ഞ് മാറ്റി നിർത്താതെ മറ്റേത് വിഭാഗങ്ങളെയും പോലെ എല്ലാ രംഗത്തും തുല്യ പ്രാധാന്യം നൽകണമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'പ്രതിഭാതീരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വായനശാലകൾക്കുള്ള പഠനോപകരണ വിതരണവും മന്ത്രി നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ പദ്ധതി വിശദീകരണം നടത്തി.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ പഠന നിലവാരം ഉറപ്പാക്കി മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കളെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് 'പ്രതിഭാതീരം' പദ്ധതി നടപ്പിലാക്കുന്നത്. തീരപ്രദേശത്തെ വായനശാലകളെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഇ ലേണിങ് സെന്ററാക്കി മാറ്റി പഠന നിലവാരവും ആധുനിക പഠന സൗകര്യവും ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തീരപ്രദേശത്തെ തെരഞ്ഞെടുത്ത 20 വായനശാലകളിൽ പഠനാന്തരീക്ഷം ഒരുക്കുന്നതിനായാണ് കമ്പ്യൂട്ടർ പ്രൊജക്ടർ, സ്പീക്കർ, സ്മാർട്ട് ടിവി, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യതത്. ആദ്യഘട്ടത്തിൽ ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി, തലശ്ശേരി ആസാദ് ലൈബ്രറി, രാമന്തളി മലയാളം വായനശാല ആന്റ് ഗ്രന്ഥാലയം, കൊവ്വപ്പുറം വെള്ളച്ചേരി ഗോവിന്ദൻ സ്മാരക ഗ്രന്ഥാലയം, മാടായി പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം, മരക്കാർകണ്ടി യുവജന വായനശാല, കുന്നരു ടാഗോർ സ്മാരക ഗ്രന്ഥാലയം എന്നീ ലൈബ്രറികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി വി പ്രീത, ലൈബ്രറി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment