പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ്; കെ ജി എം ഒ എ പ്രതിഷേധത്തിലേക്ക്



ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത് . ജില്ലയിലെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം രാത്രികാല അത്യാഹിത വിഭാഗത്തിന്റെ സേവനം നിർത്തിവയ്ക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. സൂപ്രണ്ട് ഉൾപ്പെടെ 14 ഡോക്ടർമാരുടെ തസ്തിക മാത്രം നിലവിലുള്ള ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഒരു ഡോക്ടർ ദീർഘകാല അവധിയിൽ ആയതിനാലും ഒരു ഡോക്ടർ ട്രൈബൽ മൊബൈൽ യൂണിറ്റിലേക്ക് നിയമിക്കപ്പെട്ടതിനാലും സ്ഥാപനത്തിലെ ഏക ഗൈനക്കോളജി വിഭാഗം ഡോക്ടർ 24 മണിക്കൂറും ജോലി ചെയ്യാൻ നിർബന്ധിതയായതിനാലും അത്യാഹിത വിഭാഗം ജോലി എടുക്കുന്നതിന് ഡോക്ടർമാരെ കിട്ടാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ആവശ്യമായി വന്നിരിക്കുന്നത്. ഒരു ദിവസം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നതിലേക്കായി കുറഞ്ഞത് അഞ്ച് ഡോക്ടർമാർ ആവശ്യമാണെന്ന് ഇരിക്കെ മേൽ ഡ്യൂട്ടി എടുക്കുന്നതിന് സ്ഥാപനത്തിൽ കേവലം രണ്ടു ഡോക്ടർമാർ മാത്രമേ ലഭ്യമായിട്ടുള്ളൂ. സ്ഥാപനത്തിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിലേക്ക് നിയമിക്കുന്നതിനായി നിർബന്ധിക്കപ്പെടുകകയാണ്. ഇത് ദിനംപ്രതി 700 പരം രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയുടെ പകൽസമയ സ്പെഷ്യാലിറ്റി - ജനറൽ ഓ പി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ മഴക്കാല രോഗങ്ങൾ മലയോര മേഖലകളിൽ വ്യാപിക്കുമ്പോൾ മേഖലയിലെ ഏക മേജർ ആരോഗ്യ സ്ഥാപനമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, പനി ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കാതിരിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കാൻ ഇടയുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഭാഗത്തു നിന്നും പ്രശ്ന പരിഹാരത്തിനായുള്ള സമീപനങ്ങൾ ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല സ്ഥാപനത്തിലെ ഡോക്ടർമാരെ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാകുകയാണ്. ആരോഗ്യവകുപ്പിലെയും സർക്കാർ ഉത്തരവുകളെയും മറികടന്നുകൊണ്ട് കൊട്ടിയൂർ ഉത്സവവേദികളിലേക്കും ജോലിക്ക് നിയോഗിക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ വീണ്ടും അവതാളത്തിൽ ആക്കുകയാണ് എന്ന് കെ ജി എം ഓ എ ജില്ലാ ഘടകം ആരോപിക്കുന്നു. കൂടാതെ ഇതേ സ്ഥാപനത്തിൽ നിന്നു തന്നെ നിലവിൽ വന്ന പുതുമ സ്ഥലംമാറ്റ ഉത്തരവിൽ രണ്ട് ഡോക്ടർമാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും പകരം ആരെയും നിയമിക്കാതെയും ഉള്ള സാഹചര്യമുണ്ട്. 

നിലവിൽ തന്നെ 80 അധികം ഡോക്ടർമാരുടെ ഒഴിവുകൾ ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഉത്സവങ്ങൾ മേളകൾ മറ്റു പരിപാടികൾ എന്നിവയ്ക്ക് ആരോഗ്യവകുപ്പിലെ ഡോക്ടർമാരെ നിയമിക്കരുത് എന്ന സർക്കാർ ഉത്തരവിനെ മറികടന്നുകൊണ്ട് കൊട്ടിയൂരിലേക്ക് മറ്റു സ്ഥാപനങ്ങളിൽ നിന്നും ഡോക്ടർമാരെ നിയമിക്കുന്നത് ജില്ലയിലെ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കും എന്നും കെ ജി എം ഓ എ അറിയിക്കുന്നു . ആയതിനാൽ ജില്ലയിൽ നിലനിൽക്കുന്ന ഒഴിവുകളിലേക്ക് എത്രയും പെട്ടെന്ന് ഡോക്ടർമാരുടെ സ്ഥിര നിയമനം അടിയന്തിരമായി നടത്തിക്കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, പോസ്റ്റുകൾ ഇല്ലാത്ത ഇടങ്ങളിൽ ജോലി ക്രമീകരണം നടത്തി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement