സംസ്ഥാനത്തെ ഫാമുകളിൽ കൂടുതൽ നൂതന സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും ആധുനിക രീതിയിലുള്ള ഷെഡുകൾ നിർമിച്ച് കോഴി ഫാമുകൾ വിപുലീകരിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിലെ ക്യാമ്പസ് റോഡും പൗൾട്രി സിക് ഷെഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴി, കാട, താറാവ് ഉൾപ്പെടെയുള്ള അസുഖ ബാധിതരായ പക്ഷികളെ മാറ്റിപാർപ്പിക്കുന്നതിന് സിക് ബൗണ്ടറി റൂമുകൾ ഉണ്ടാക്കും. സംസ്ഥാനത്തെ പന്നി ഫാമുകളിൽ പുതിയ ഇനം പന്നികളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പടർന്നു പിടിച്ച പക്ഷിപ്പനി, പന്നിപ്പനി എന്നിവ മൂലം ഉണ്ടായ നഷ്ടത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകേണ്ടതിന്റെ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. കഴിഞ്ഞ രണ്ടു വർഷമായിട്ടും അത് ലഭ്യമാക്കിയില്ല. പക്ഷേ കേരളം അത് കർഷകർക്ക് കൊടുത്തു. ബാക്കിയുള്ള 20 ശതമാനം തുക എത്രയും പെട്ടെന്ന് നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോഴി വളർത്തൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത സ്‌കീമുകളിലൂടെ സൗജന്യമായി മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും നൽകുന്നുണ്ട്. ആശ്രയ പദ്ധതിയിലൂടെ ഒരു പഞ്ചായത്തിലുള്ള മുഴുവൻ വിധവകൾക്കും പത്ത് വീതം കോഴിയും തീറ്റയും നൽകുന്നുണ്ട്. സ്‌കൂൾ പൗൾട്രി ക്ലബ് മുഖേന ആറ് മുതൽ ഒമ്പത് വരെ ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്ക് അഞ്ച് കോഴികളെ വീതം നൽകുന്നുണ്ട്. കുടുംബശ്രീ വഴി കോഴിയും കൂടും പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുണ്ടയാട് ഫാമിലെ രോഗം വന്ന കോഴികളെ മാറ്റിപാർപ്പിക്കുന്നതിനായി നിർമ്മിച്ച പൗൾട്രി സിക്ക് ഷെഡ് 50 ചതുരശ്ര മീറ്ററിൽ മൂന്ന് കംപാർട്ടുകളായി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഫാമിന്റെ ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾക്കും, ഫാമിലെ ഫീഡ് റൂം ഷെഡുകൾ, ഹാച്ചറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ യോജിപ്പിച്ചുമാണ് ക്യാമ്പസ് റോഡ് നിർമ്മിച്ചത്. മുമ്പ് മൺപാതയായിരുന്ന റോഡ്, 35 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളത്. ഫാമിന്റെ പ്രവേശന കവാടം മുതൽ 315 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമായി ടാർ ചെയ്യുകയും റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഫാമിന്റെ ജൈവസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫൂട്ട് കം ടയർ ഡിപ്പ് നിർമ്മിച്ചിട്ടുണ്ട്. നിലവിൽ ഫാമിലെ ജീവനക്കാർക്ക് താമസിക്കുന്നതിനായി 95 ലക്ഷം രൂപയുടെ ക്വാട്ടേഴ്സിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ, മൃഗസംരക്ഷണ വകുപ്പ് ഡി.ഡി ആൻഡ് പിടിഒ ഡോ.അനിൽകുമാർ നായർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ്, ഐ.സി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ഡോ. കെ.വി സന്തോഷ് കുമാർ, ആർ.ഡി.ഡി.എൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ ഇ.കെ പ്രീത, ചീഫ് വെറ്ററിനറി ഓഫീസർ ഇൻ ചാർജ് ഡോ പി.കെ പത്മരാജ്, മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി ഗിരീഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യാഗസ്ഥർ, ഫാമിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Post a Comment