കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി.
ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്കുമാർ. തൊട്ടടുത്തായിരുന്നു താമസം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു.
നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.
തലശ്ശേരിയിലെത്തിയത് തിരൂരിൽനിന്ന്; പറഞ്ഞത് ബെംഗളൂരുവിൽ നിന്നെന്ന്
തലശ്ശേരിയിലെ ഒരു ഹോട്ടൽ മാനേജ്‌മെന്റ് തൊഴിലാളികളെ തേടി സാമൂഹികമാധ്യമങ്ങളിൽ ആഴ്ചകൾക്ക് മുൻപ് പരസ്യം നൽകിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാൽ ജോലിക്കെടുത്തവരിൽ അധികവും മണിപ്പുരിൽനിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ്കുമാർ തൊഴിലിനായി ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽനിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു.
Post a Comment