സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും റെക്കോർഡ് തകർത്ത് കുതിച്ചുകയറുന്നു. രാവിലെ 295 രൂപ മുന്നേറി ആദ്യമായി 15,000 രൂപ കടന്ന ഗ്രാംവില, ഉച്ചയ്ക്ക് 175 രൂപ കൂടി വർധിച്ച് 15,315 രൂപയിലെത്തി. രാവിലെയും ഉച്ചയ്ക്കുമായി 3,760 രൂപ ഉയർന്ന് 1,22,520 രൂപയാണ് പവൻവില. പവൻ ചരിത്രത്തിലാദ്യമായി 1.20 ലക്ഷം രൂപ ഭേദിച്ചതും ഇന്നായിരുന്നു. ജിഎസ്ടിയും (3%) പണിക്കൂലിയും (3-35%), ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോൾ മിനിമം 1.30 ലക്ഷം രൂപയുണ്ടെങ്കിലേ കേരളത്തിൽ ഒരു പവൻ ആഭരണം ഇന്ന് വാങ്ങാനാകൂ.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 140 രൂപ വർധിച്ച് 12,665 രൂപയെന്ന സർവകാല ഉയരത്തിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 380 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,580 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 380 രൂപ.
രാജ്യാന്തര സ്വർണവില ഔൺസിന് ഇതാദ്യമായി 5,300 ഡോളർ കടന്നു. ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് കേരളത്തിലുമുണ്ടായത്. ഒരുഘട്ടത്തിൽ 5,311.29 ഡോളർ വരെ ഉയർന്ന വില ഇപ്പോഴുള്ളത് 5,287 ഡോളറിൽ.

Post a Comment