കണ്ണൂർ :- യുവതിയുടെ പ്രൊഫൈൽ ചിത്രം വെച്ച് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിലൂടെ അശ്ലീല വീഡിയോകളും അശ്ലീല സന്ദേശങ്ങളും അയച്ചു കൊടുത്ത് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെ ഒടുവിൽ പോലീസ് പിടികൂടി. കുടിയാന്മല സ്വദേശി അശ്വിൻ രമേശിനെ (18) യാണ് പോക്സോ കേസിൽ വളപട്ടണം എസ്.ഐ വികാസ് അറസ്റ്റ് ചെയ്തത്.
സ്‌നാപ് ചാറ്റ് വഴി അജ്ഞാത യുവതിയെന്ന വ്യാജേനെ കബളിപ്പിച്ചാണ് സ്റ്റേഷൻ പരിധിയിലെ 15 കാരിയെ പ്രതി ഈക്കഴിഞ്ഞ നവംബർ മാസം മുതൽ ഒന്നരമാസക്കാലത്തോളം ഫോണിൽ നിരന്തരം അശ്ലീല വീഡിയോകളും അശ്ലീലമെസേജുകളും അയച്ച് കൊടുത്ത് പ്രലോഭിപ്പിച്ചത്. പെൺകുട്ടിയുടെ നഗ്ന വീഡിയോ ദൃശ്യം നിരന്തരം ആവശ്യപ്പെട്ട് യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുടിയാന്മലയിൽ മലമുകളിലുള്ള വീട്ടിൽ നിന്നും പ്രതിയെ പോലീസ് പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിൽ നിന്നുമാണ് പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രതി കൈക്കലാക്കിയത്. ഹായ് സന്ദേശം അയച്ചു തുടങ്ങിയ പ്രതിമറ്റു ഇൻസ്റ്റാഗ്രാം സുഹൃത്തുക്കളിൽ നിന്നും പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിച്ച് യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് കബളിപ്പിച്ചത്. പൊലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Post a Comment