ബെംഗളൂരു ഹൊസക്കോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും. അപകടത്തിൽ 7 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യെലഹങ്ക ആർവി കോളേജ് വിദ്യാർത്ഥികളും മലയാളികളുമായ അശ്വിൻ നായർ, ഏഥൻ ജോർജ്, കൂട്ടുകാരായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരാണ് മരിച്ച കാർ യാത്രക്കാർ. വിദ്യാർത്ഥികൾ സഞ്ചരിച്ച മഹീന്ദ്ര എക്സ്‌യുവി വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് ഡിവൈഡറിൽ ഇടിച്ച് ചരക്ക് ലോറിയിലും മറ്റൊരു കാറിലും ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.
പതിനേഴുകാരനായ അയാൻ അലിയാണ് കാർ ഓടിച്ചതെന്നാണ് നിഗമനം. ഇടിയേറ്റ് തെറിച്ചുവീണ ദേവനായ്ക്കനഹള്ളി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ഗഗനും തത്ക്ഷണം മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയും തലകീഴായി മറിഞ്ഞു. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം ഹൊട്ടക്കോട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 4.50നാണ് നടുക്കിയ അപകടമുണ്ടായത്.

Post a Comment