ന്യൂഡൽഹി : സ്കൂളുകളിലും
സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്.
പത്മ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ നൽകുന്ന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റു പരിപാടികളിലും വന്ദേമാതരം ആലപിക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നു നിർബന്ധമില്ല.
1937 ൽ കോൺഗ്രസ് നീക്കം ചെയ്തെന്നു ബിജെപി ആരോപിച്ചിരുന്ന 4 വരികൾ ഉൾപ്പെടെ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും ഇനിമുതൽ ആലപിക്കണം. ദേശീയഗാനത്തിന് നൽകുന്ന അതേ ആദരവും പ്രോട്ടോക്കോളും വന്ദേമാതരത്തിനും നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതിയ നിയമപ്രകാരം, ദേശീയഗാനത്തെയോ ദേശീയ ഗീതത്തെയോ തടസ്സപ്പെടുത്തുകയോ മറ്റുള്ളവർ ആദരിക്കുന്നത് തടയുകയോ ചെയ്യുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ഒഴിവാക്കപ്പെട്ട നാല് ചരണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ നിർദേശം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ നടന്നിരുന്നു.

Post a Comment