കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ
ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും പൊലീസിനെതിരേയും പരാതി. മുളിയാർ സ്വദേശി ജസീല (24)യുടെ മരണത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തനിക്കുമേൽ മോഷണക്കുറ്റം ആരോപിക്കുകയാണെന്നും ജീവനൊടുക്കാതെ മാർഗമില്ലെന്നും ജസീല പറയുന്ന വിഡിയോ കുടുംബം പുറത്തുവിട്ടു. യുവതിയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു.
ജസീലയുടെ ഭർതൃവീടിനു സമീപത്തെ വീട്ടിലെ വിവാഹാഘോഷത്തിനിടെ സ്വർണമാല മോഷണംപോയിരുന്നു. ജസീലയാണ് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ല. ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ജസീല കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
ജസീല വിഡിയോയിൽ പറയുന്നത്: ‘‘ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസായിട്ടുണ്ട്. സ്വർണം ഞാൻ എടുത്തെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. ഒരു സമാധാനവുമില്ല. മരിക്കേണ്ട അവസ്ഥയാണ്. സത്യം ആരും വിശ്വസിക്കുന്നില്ല. രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പൊലീസ് സ്‌റ്റേഷനിലെ ആൾക്കാർ സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി എന്റെ ഭർത്താവും ഭർത്താവിന്റെ ഉമ്മയുമാണ്. ഞാൻ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയും’’– ജസീല വിഡിയോയിൽ പറയുന്നു.

Post a Comment