യുപിഎസ്സി പരീക്ഷാഫലം 2025 -ൽ 440-ാം റാങ്ക് ലഭിച്ചെന്ന ബീഹാർ സ്വദേശിയുടെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു. പിന്നാലെ ഒളിവിൽ പോയ ഇയാളെ തേടി പോലീസ് ഇറങ്ങിയെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ അരിയാരു ബ്ലോക്കിലെ ഫത്തേപൂർ ഗ്രാമത്തിലെ രഞ്ജിത് യാദവാണ് തനിക്ക് യുപിഎസ്സി പരീക്ഷയിൽ 440 -ാം റാങ്ക് ലഭിച്ചെന്ന് അവകാശപ്പെട്ടത്. പരീക്ഷഫലം വന്നതിന് പിന്നാലെ ഇയാൾ അവകാശവാദം ഉന്നയിച്ചു.
ഇതോടെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഫത്തേപൂർ ഗ്രാമത്തിലെത്തി രഞ്ജിത് യാദവിനെ കണ്ടു. സംഭവം ഏറെ വാർത്താ പ്രാധാന്യം നേടി. മുന്‍ രാഷ്ട്രീയ ജനതാദൾ എംഎൽഎയായിരുന്ന വിജയ് സാമ്രാട്ട് ഫത്തേപൂർ ഗ്രാമത്തിലെ രഞ്ജിതിന്‍റെ വീട്ടിലെത്തി അഭിനന്ദിച്ചു. സമ്മാനങ്ങളും കൈമാറി. മഹുലി സ്റ്റേഷൻ ഹൗസ് ഓഫീസർ രാംപ്രവേശ് ഭാരതി, രഞ്ജിത്തിനെ പോലീസ് സ്റ്റേഷനിലേക്ക് ക്ഷണിച്ച് മധുരപലഹാരങ്ങൾ നൽകി ആദരിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. പക്ഷേ. ആദ്യത്തെ ആവേശം ഒന്നടങ്ങിയപ്പോഴാണ് രഞ്ജിത് യാദവിന്‍റെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ ആദരിച്ചവരെല്ലാം രഞ്ജിത്തിനെ കൈവിട്ടു.


Post a Comment