കോഴിക്കോട്: യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം തട്ടിയെടുത്തുവെന്ന പരാതിയിൽ മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീൽ (34) അറസ്റ്റിൽ.
സമൂഹമാധ്യമം വഴി നാദാപുരം സ്വദേശിനിയുമായി പരിചയത്തിലായ പ്രതി കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽവെച്ച് ബലാത്സംഗം ചെയ്യുകയും ആറ് പവനോളം സ്വർണം കൈക്കലാക്കി മുങ്ങുകയും ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
കോഴിക്കോട് വെച്ചാണ് പ്രതി കസ്റ്റഡിയിലായത്. പ്രതിക്കെതിരെ സമാനമായ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സോഷ്യൽ മീഡിയ വഴി നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ, സബ് ഇൻസ്പെക്ടർ മീജോ ജോസ്, എസ്.സി.പി.ഒ വിജീഷ്, ജിനേഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment