കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്



കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്കു നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യവിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ് എന്നിവയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന്‍തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

12 ശതമാനം ഏജന്റ് കമ്മീഷനും ഇതു കഴിച്ചുള്ള തുകയ്ക്ക് 30 ശതമാനം ആദായനികുതിയും ഈടാക്കിയ ശേഷമാണ് സമ്മാന ജേതാക്കള്‍ക്കു ലോട്ടറി വകുപ്പ് സമ്മാനത്തുക നല്‍കുന്നത്. ഉദാഹരണമായി ഒരു കോടി രൂപയുടെ സമ്മാനത്തില്‍ നിന്നു 12 ലക്ഷം രൂപ കമ്മീഷന്‍ ഇനത്തിലും 26.40 ലക്ഷം രൂപ ആദായനികുതി ഇനത്തിലും ഈടാക്കിയ ശേഷം 61.6 ലക്ഷം രൂപയാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിനു നല്‍കുക.

അതേസമയം, നാലു ശതമാനം വിദ്യാഭ്യാസ-ആരോഗ്യ സെസ്, കമ്മീഷന്‍ കഴിച്ചുള്ള തുക 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ 10 ശതമാനം സര്‍ചാര്‍ജ് എന്നിവയും സമ്മാന ജേതാക്കള്‍ അടയ്ക്കേണ്ടതുണ്ട്. ഇത് മിക്ക ജേതാക്കള്‍ക്കും അറിയില്ല. ഇതാണ് സമ്മാന ജേതാക്കള്‍ക്ക് കുരുക്കായിരിക്കുന്നത്.

ഇതിന് പുറമേ ആദായനികുതി അടച്ചുവെന്നു സമാധാനിച്ച്, ആ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുമുണ്ട്. ഇതും നോട്ടീസിന് കാരണമായിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയ വര്‍ഷങ്ങളും അടയ്ക്കാന്‍ ബാക്കിയായ തുകയും (സര്‍ചാര്‍ജ്, സെസ് ഇനത്തിലുള്ളത്) അടിസ്ഥാനമാക്കിയുള്ള പിഴയും ഒരു ശതമാനം പ്രതിമാസ പലിശയും സമ്മാന ജേതാക്കള്‍ അടയ്ക്കേണ്ടി വരും.

നിശ്ചിത സമയത്തിനു ശേഷം ഒരു വര്‍ഷത്തിനകം നികുതിത്തുകയുടെ 25 ശതമാനവും രണ്ടു വര്‍ഷത്തിനകമാണെങ്കില്‍ 50 ശതമാനവും അടച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. പക്ഷേ ജേതാക്കളില്‍ ഭൂരിഭാഗവും രണ്ടു വര്‍ഷ കാലാവധി പിന്നിട്ടതിനാല്‍ ഈ പരിധിയില്‍ വരില്ല. അതു കൊണ്ടു തന്നെ ഇവര്‍ക്ക് പിഴ 100 ശതമാനം വരെ വന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement