തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം മേയ് 15നും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ വിതരണവും നടക്കും.
പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത 2000ലധികം അധ്യാപകരുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ മൂല്യനിർണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്‌കൂൾ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2025-26 അധ്യയന വർഷം വാർഷിക പരീക്ഷക്ക് മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി ഏപ്രിൽ 20ന് 27ന് പൂർത്തിയാക്കി. വളരെ ഉയർന്ന അന്തരീക്ഷ താപനില ഉള്ളതിനാൽ പഠനപിന്തുണാ ക്ലാസ്സുകൾ രാവിലെ 7.30 മുതൽ 10.30 വരെയാണ് പരിമിതപ്പെടുത്തിയിരുന്നത്.
ഈ സമയത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന ജില്ലകളായ പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ ഓൺലൈൻ ക്ലാസുകളാണ് നൽകിയത്.
പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും.മേയ് രണ്ടിന് പ്രമോഷൻ ലിസ്റ്റ് പ്രസിധീകരിക്കും.സംസ്ഥാനത്ത് സർക്കാർ/ എയ്ഡഡ്/ സംസ്ഥാന സിലബസിലുളള അൺ എയ്ഡഡ് പ്രൈമറി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ നടത്തരുതെന്ന നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

إرسال تعليق